ലോകകപ്പിൽ നിന്ന് കാനറികൾക്ക് കണ്ണീരോടെ മടക്കം; ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടറിൽ; അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മർ

ലോകകപ്പിൽ നിന്ന് കാനറികൾക്ക് കണ്ണീരോടെ മടക്കം; ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടറിൽ; അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മർ

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടറിലേക്ക്. ആവേശകരമായ പോരാട്ടത്തിൽ എർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വൈക്കിങ് വാരിയേഴ്സ് വിജയം പിടിച്ചെടുത്തത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേയുടെ ആധിപത്യമായിരുന്നു എങ്ങും. 79-ാം മിനിറ്റിൽ ഗബ്രിയേൽ മെർഗുളാസിനെ മറികടന്ന് ഹാലണ്ട് തൊടുത്ത തകർപ്പൻ ഹെഡ്ഡർ ബ്രസീൽ ഗോൾകീപ്പർ അലിസണെ കാഴ്ചക്കാരനാക്കി വലയിലെത്തി. തൊട്ടുപിന്നാലെ 90-ാം മിനിറ്റിൽ വീണ്ടും ബ്രസീലിയൻ പ്രതിരോധത്തെയും ഗോളിയെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഹാലണ്ടിന്റെ ഇടങ്കാലൻ ഷോട്ട് വലതുളച്ചു.

മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ ബ്രസീൽ പരാജയപ്പെട്ടു. 14-ാം മിനിറ്റിൽ ബ്രൂണോ ഗ്യുമാറസിന് ലഭിച്ച പെനാൽറ്റി ഗോളാക്കാൻ സാധിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നെയ്മർ ഒരു ഗോൾ മടക്കിയെങ്കിലും സമനിലയിലേക്ക് എത്താൻ ടീമിന് സമയം ലഭിച്ചില്ല. മത്സരത്തിലുടനീളം 66 ശതമാനം പന്തും കൈവശം വെച്ച് നോർവേ മികച്ച ആധിപത്യം പുലർത്തി.

മത്സര ശേഷം കണ്ണീരോടെയാണ് നെയ്മർ ഗ്രൗണ്ട് വിട്ടത്. തോൽവിക്ക് പിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഫുട്‌ബോൾ ലോകത്തിന് വലിയ ആഘാതമായി. സഹതാരങ്ങളെ ആശ്വസിപ്പിച്ചും കാണികളോട് യാത്ര പറഞ്ഞും ഗ്രൗണ്ടിൽ ഏറെ നേരം ചിലവഴിച്ച ശേഷമാണ് നെയ്മർ മടങ്ങിയത്. ബ്രസീലിന്റെ കുപ്പായത്തിൽ നെയ്മർ നേടിയ അവസാന ഗോൾ അദേഹത്തിന്റെ കഠിനാധ്വാനത്തിന് ആശ്വാസമായി മാറി.

ഈ തോൽവിയോടെ ബ്രസീലിനെതിരെ തോൽവി അറിയാത്ത ടീം എന്ന റെക്കോർഡ് നിലനിർത്താനും നോർവെയ്ക്ക് സാധിച്ചു. ക്വാർട്ടർ ഫൈനലിൽ നോർവേയുടെ പ്രകടനം ഉറ്റുനോക്കുകയാണ് ഫുട്‌ബോൾ പ്രേമികൾ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.