സോള്‍: രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കൂടി വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാന്റെ സമുദ്ര മേഖലയ്ക്കടുത്തുള്ള കടലിലേക്കായിരുന്നു ഒരാഴ്ചയ്ക്കുള്ളില്‍ പ്യോങ്യാങ്ങിന്റെ രണ്ടാമത്തെ വിക്ഷേപണം. പ്രധാന നയതന്ത്ര സഖ്യകക്ഷിയും വ്യാപാര പങ്കാളിയുമായ ചൈനയ്ക്ക് ഇഷ്ടപ്പെടാത്ത സൂചന കൂടിയാണിതെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
ആണവ ശക്തിയായിക്കഴിഞ്ഞ ഉത്തര കൊറിയ അതിന്റെ മധ്യ ഉള്‍പ്രദേശത്ത് നിന്ന് കിഴക്കന്‍ തീരത്തുള്ള കടലിലേക്ക് 'രണ്ട് അജ്ഞാത ബാലിസ്റ്റിക് മിസൈലുകള്‍' വിക്ഷേപിച്ചതായി സോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് പ്രസ്താവനയില്‍ അറിയിച്ചത്.'ദക്ഷിണ കൊറിയന്‍, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായ വിശകലനം നടത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചകള്‍ക്കായി സിയോളിലെത്തിയ ശേഷമായിരുന്നു വിക്ഷേപണം നടന്നത്.
യുഎസുമായുള്ള ആണവനിരായുധീകരണ ചര്‍ച്ച ഫലവത്താകാത്ത സാഹചര്യത്തിലാണ് ഉത്തര കൊറിയ പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി യു.എസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ടോക്കിയോയില്‍ യോഗം ചേരുന്നതിനു തൊട്ടു മുന്‍പായിരുന്നു കഴിഞ്ഞയാഴ്ചത്തെ ആദ്യ മിസൈല്‍ പരീക്ഷണം.
1500 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്നു കരുതുന്നു. ഏകാധിപതിയായ പ്രസിഡന്റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ട പ്രകാരമുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കാനായി രണ്ടു വര്‍ഷമെടുത്തെന്നാണു സൂചന. ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് ഭീഷണിയാണെന്ന വിലയിരുത്തലാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26