കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സംഗീതജ്ഞന്റെ മുന്നില്‍ വച്ച് സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാന് ക്രൂരത. പാക്തായ് പ്രവിശ്യയിലാണ് മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമുണ്ടായത്. അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനായ അബ്ദുള്ള ഒമേരിയാണ് സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. തന്റെ സംഗീത ഉപകരണം കത്തിനശിക്കുന്നത് കണ്ട് സംഗീതജ്ഞന് വിങ്ങിക്കരയുന്നത് വിഡിയോയില്‍ കാണാം. ഉപകരണം കത്തിച്ച ശേഷം തോക്കുധാരികളായ താലിബാന് തീവ്രവാദികള്‍ കളിയാക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കൂടുതല്‍ സ്വാതന്ത്ര്യവും വികസനവും സാധ്യമാക്കുന്ന ഭരണം അഫ്ഗാനിസ്ഥാനില്‍ കാഴ്ചവെയ്ക്കും എന്ന് പറഞ്ഞാണ് താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ വാഹനത്തില്‍ പാട്ട് വെയ്ക്കുന്നതിന് താലിബാന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനിടെ ലൈവ് മ്യൂസിക്ക് നടത്തുന്നതിനും വിലക്കുണ്ട്. വസ്ത്രശാലകളില്‍ സ്ത്രീ പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുന്നതും അടുത്തിടെ നിരോധിച്ചു. പ്രതിമകളുടെ തല അറുത്തുമാറ്റാന്‍ താലിബാന് ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26