യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി: കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍; വ്യാപനത്തില്‍ ആശങ്ക

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി: കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍; വ്യാപനത്തില്‍ ആശങ്ക

ന്യൂയോര്‍ക്ക്: യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. സ്പെയിനിലും പോര്‍ച്ചുഗലിലുമായി നാല്‍പതോളം പേരില്‍ രോഗം കണ്ടെത്തിയിരുന്നു.

ബ്രിട്ടണില്‍ മേയ് ആറിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.

വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്.

കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനത്തേക്കുറിച്ചും രോഗവ്യാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും വ്യക്തമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനാവൂ എന്നും സംഘടന വ്യക്തമാക്കി.

നൈജീരിയയില്‍ നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ സാമൂഹിക വ്യാപനത്തിലൂടെ വന്നതാവാമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരായ സ്വവര്‍ഗാനുരാഗികളാണ് രോഗബാധയുണ്ടാവരില്‍ ഭൂരിഭാഗമെന്നതിനാല്‍ ആ വശവും പരിശോധിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലൈംഗിക ബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണെങ്കിലും കുരങ്ങുപനി ആ രീതിയില്‍ മാത്രം പകരുന്ന രോഗമല്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാമെന്നും വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികളുടെ പ്രയോഗത്തിലൂടെ വൈറസിനെ നശിപ്പിക്കാമെന്നും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970 ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്. വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.