5 ജി സ്‌പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കി ജിയോ; സര്‍ക്കാരിന് ലഭിക്കുക 150,173 കോടി

5 ജി സ്‌പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കി ജിയോ; സര്‍ക്കാരിന് ലഭിക്കുക 150,173 കോടി

ന്യൂഡല്‍ഹി: 5 ജി സ്‌പെക്ട്രത്തിനായുള്ള ലേലത്തില്‍ നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ ജിയോ. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ മറികടന്നാണ് ജിയോയുടെ കുതിപ്പ്. ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവ്സിന്റെ പകുതിയോളം 88,078 കോടിക്ക് സ്വന്തമാക്കി.

തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോള്‍ 150,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് ടെലികോ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. 10 ബാന്‍ഡുകളിലായി വില്‍പ്പനയ്ക്ക് വെച്ച 72,098 മെഗാഹെര്‍ട്സ് സ്പെക്ട്രത്തില്‍ 51,236 മെഗാഹെര്‍ട്സ് സ്പെക്ട്രം വിറ്റഴിക്കപ്പെട്ടു.

ആകെ വില്‍പ്പനയ്ക്ക് വെച്ചതിന്റെ 71 ശതമാനം വരുമിത്. സ്പെക്ട്രം വില്‍പ്പനയിലൂടെ ആദ്യ വര്‍ഷം 13,365 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ 5 ജി സേവനം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് 212 കോടി രൂപയ്ക്ക് 400 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് വാങ്ങിയതെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. വിറ്റഴിച്ച മൊത്തം സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രമാണിത്. ഭാരതി എയര്‍ടെല്‍ 43,084 കോടി രൂപയ്ക്ക് വിവിധ ബാന്‍ഡുകളിലായി 19,867 മെഗാഹെര്‍ട്സ് എയര്‍വേവ് വാങ്ങി. വോഡഫോണ്‍ ഐഡിയ 18,784 കോടി രൂപയ്ക്കാണ് സ്‌പെക്ട്രം വാങ്ങിയത്.

ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് ഇത്തവണ നടന്നത്. വില്‍പ്പനയുടെ താല്‍ക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നേക്കും.

20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.