കിവീസിനെ എറിഞ്ഞ് തകര്‍ത്തു; 168 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി

കിവീസിനെ എറിഞ്ഞ് തകര്‍ത്തു; 168 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി

അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20യിൽ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യക്ക്‌ കൂറ്റൻ ജയം. 168 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികള്‍ 12.1 ഓവറില്‍ 66 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്‌ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ശിവം മാവിയും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

ശുഭ്‌‌മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് നേടി. 126 റണ്‍സ് നേടിയ ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠിയും (22 പന്തില്‍ 44) ഹാര്‍ദിക് പാണ്ഡ്യയും (17 പന്തില്‍ 30), സൂര്യകുമാര്‍ യാദവും (13 പന്തില്‍ 24) തിളങ്ങി. 35 പന്തിലാണ് ഗില്‍ 50 തികച്ചത്. പിന്നീടുള്ള 19 പന്തുകളില്‍ താരം മൂന്നക്കം തികച്ചു. ഗില്ലിന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 ശതകമാണിത്.

മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍ (മൂന്ന്) സ്ലിപ്പില്‍ സൂര്യയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ദേവോണ്‍ കോണ്‍വേയെയും (ഒന്ന്), അവസാന പന്തില്‍ മാര്‍ക് ചാപ്‌മാനെയും (പൂജ്യം) അര്‍ഷ്‌ദീപ് മടക്കി. മൂന്നാം ഓവറിലെ നാലാം പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിനേയും (രണ്ട്) ഹാര്‍ദിക് മടക്കി. ഇതോടെ 2.4 ഓവറില്‍ ഏഴ് റൺസിന് നാല് എന്ന നിലയില്‍ കിവികള്‍ തകര്‍ന്നു. 

പിന്നീട് വന്ന മൈക്കല്‍ ബ്രേസ്‌വെല്ലിനെ (എട്ട്) ഉമ്രാന്‍ മാലിക് ബൗള്‍ഡാക്കിയപ്പോള്‍ മിച്ചല്‍ സാന്‍റ്‌നെ (13) ശിവം മാവിയും സൂര്യയുടെ കൈകളിലെത്തിച്ചു. ഇതേ ഓവറില്‍ ഇഷ് സോധിയെയും(പൂജ്യം) പറഞ്ഞയച്ചതോടെ ന്യൂസിലന്‍ഡ് 8.5 ഓവറില്‍ 57-3 ആയി. ലോക്കീ ഫെര്‍ഗൂസനെ പൂജ്യത്തിലും ബ്ലെയര്‍ ടിക്‌നെറിനെ ഒന്നിലും ഹാര്‍ദിക് പാണ്ഡ്യയും ഡാരില്‍ മിച്ചലിനെ(35) മാലിക്കും പുറത്താക്കിയതോടെ കിവികളുടെ പോരാട്ടം 66ല്‍ അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.