'തങ്ങളെ ഭയന്ന് ഖൊമേനി ഭൂമിക്കടിയില്‍ പോയി ഒളിച്ചു'; കണ്ണില്‍പെട്ടിരുന്നെങ്കില്‍ കഥ കഴിച്ചേനെയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

'തങ്ങളെ ഭയന്ന് ഖൊമേനി ഭൂമിക്കടിയില്‍ പോയി ഒളിച്ചു'; കണ്ണില്‍പെട്ടിരുന്നെങ്കില്‍ കഥ കഴിച്ചേനെയെന്ന് ഇസ്രയേല്‍ പ്രതിരോധ  മന്ത്രി

ടെല്‍ അവീവ്: ഇസ്രയേലിനെ ഭയന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി ഭൂമിക്കടിയില്‍ പോയി ഒളിച്ചെന്നും അതുകൊണ്ടാണ് ഇപ്പോഴും ജീവനോടെ ഉള്ളതെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ്.

ഖൊമേനിയെ വധിക്കാന്‍ സകല വഴിയും നോക്കിയെന്നും എന്നാല്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ പോയതിനാലാണ് അതിന് സാധിക്കാതെ വന്നതെന്നും കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കാറ്റ്‌സ് വ്യക്തമാക്കി.

ഞങ്ങള്‍ക്ക് ഖൊമേനിയെ ഇല്ലാതാക്കണമെന്നുണ്ട്. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. അയാള്‍ തങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കില്‍ വധിക്കുമായിരുന്നു. എന്നാല്‍ തങ്ങളുടെ ഭീഷണി മനസിലാക്കി പരമോന്നത നേതാവ് ഭൂമിക്കടിയില്‍ പോയി ഒളിച്ചെന്നും അദേഹം പരിഹസിച്ചു.

വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായി ഖൊമേനി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദേഹം ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.

ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖൊമേനിയെന്നും അയാളെ ഇല്ലാതാക്കുമെന്നും നേരത്തേ കാറ്റ്സ് പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖൊമേനി എവിടെയാണുള്ളതെന്ന് യു.എസിന് അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ വധിക്കാന്‍ ഉദേശിക്കുന്നില്ലെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ ആയത്തൊള്ള ഖൊമേനി ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായും സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ സുപ്രധാന അധികാരങ്ങള്‍ ഇറാന്‍ സൈന്യത്തിന്റെ സുപ്രീം കൗണ്‍സിലിന് കൈമാറിയതായാണ് പുറത്തു വന്ന വിവരം.

ഖൊമേനിയും കുടുംബാംഗങ്ങളും വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മകന്‍ മുജ്തബ ഉള്‍പ്പെടെയുള്ളവര്‍ ബങ്കറിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. പിന്നീട് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന ശേഷമാണ് ഖൊമേനിയുടെ ശബ്ദം പുറംലോകം കേട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.