ബംഗ്ലാദേശിലെ വ്യാവസായിക നഗരത്തിൽ ദുഖവെള്ളി ആചരണം; കുരിശിന്റെ വഴി പുനരാവിഷ്കരിച്ച് തൊഴിലാളികൾ

ബംഗ്ലാദേശിലെ വ്യാവസായിക നഗരത്തിൽ ദുഖവെള്ളി ആചരണം; കുരിശിന്റെ വഴി പുനരാവിഷ്കരിച്ച് തൊഴിലാളികൾ

ധാക്ക: ജോലിത്തിരക്കും ദൂരക്കൂടുതലും കാരണം പെസഹാക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കത്തോലിക്കാ കുടിയേറ്റ തൊഴിലാളികൾക്കായി ബംഗ്ലാദേശിലെ ഗാസിപ്പൂരിൽ സജീവമായ ദുഖവെള്ളി ആചരണം നടന്നു. ധാക്കയിൽ നിന്ന് 20 മൈൽ അകലെയുള്ള സിറാനി വ്യാവസായിക മേഖലയിലെ 'ജീസസ് വർക്കർ സെന്ററിലാണ്' തൊഴിലാളികൾ ചേർന്ന് കുരിശിന്റെ വഴി നാടകരൂപത്തിൽ അവതരിപ്പിച്ചത്.

വിവിധ വസ്ത്രനിർമ്മാണ ശാലകളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന ഇരുന്നൂറോളം വിശ്വാസികളാണ് ഈ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തത്. ഈ മേഖലയിൽ ചിതറിക്കിടക്കുന്ന ഏകദേശം 1700-ഓളം കത്തോലിക്കാ വിശ്വാസികൾക്ക് ആത്മീയ സഹായം നൽകുന്നതിനായി 2009-ലാണ് ധാക്ക അതിരൂപത ഈ കേന്ദ്രം സ്ഥാപിച്ചത്.

നാട്ടിൽ പോകാൻ സാധിക്കാത്തതുകൊണ്ട് ഈ കേന്ദ്രത്തിലെ ചടങ്ങുകളിൽ പങ്കുചേരുന്നതിലാണ് താൻ ആശ്വാസം കണ്ടെത്തുന്നതെന്ന് എട്ടു വർഷമായി ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്യുന്ന ബിനോദ് ബ്ലെസ് മാർഡി പറഞ്ഞു. അദേഹത്തിന്റെ ഗ്രാമം ഇവിടെ നിന്നും 250 മൈൽ അകലെയാണ്.

ഈ മേഖലയിലെ ഭൂരിഭാഗം തൊഴിലാളികൾക്കും ഞായറാഴ്ച അവധി ലഭിക്കാത്തതിനാൽ വെള്ളിയാഴ്ചകളിലാണ് കൂടുതൽ സമയം ആത്മീയ കാര്യങ്ങൾക്കായി നീക്കിവെക്കുന്നതെന്ന് അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റ് ഫാദർ ബിശ്വജിത് ബോർമൻ പറഞ്ഞു. നോമ്പുകാലത്ത് വൈദികർ വിവിധ സബ് സെന്ററുകളിൽ സന്ദർശനം നടത്തി കുമ്പസാരത്തിനും വിശുദ്ധ കുർബാനയ്ക്കും സൗകര്യമൊരുക്കാറുണ്ട്.

ഏകദേശം 15 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന മിലൻ കർമ്മകർ പറയുന്നത്, കമ്പനികൾ നൽകുന്ന ഒരു ദിവസത്തെ അവധി നാട്ടിലെത്താൻ മതിയാകില്ല എന്നാണ്. "ഇവിടെ ഞങ്ങൾ ഒത്തുചേർന്ന് ഈസ്റ്റർ ആഘോഷിക്കാറുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള ആ സന്തോഷം ഇവിടെ ലഭിക്കില്ല," അദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റർ പ്രമാണിച്ച് കുറഞ്ഞത് രണ്ടു ദിവസമെങ്കിലും പൊതു അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സഭ ഇടപെടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ 17.8 കോടി ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികളുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.