പാരീസ്: കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാം സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ വിമാനത്തില്‍ നിന്നിറങ്ങുന്നതിന് തൊട്ടു മുന്‍പ് ഭാര്യ ബ്രിജിത്ത് മുഖത്ത് പിടിച്ചു തള്ളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചില ലോക നേതാക്കള്‍ അതേപ്പറ്റി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടങ്ങിയ 'ആന്‍ (ഓള്‍മോസ്റ്റ്) പെര്‍ഫക്ട് കപ്പിള്‍' എന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു നടിയുമായുള്ള മാക്രോണിന്റെ ബന്ധം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഭാര്യ ബ്രിജിത്ത് അദേഹത്തോട് അങ്ങനെ പ്രതികരിച്ചത് എന്നാണ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ഫ്ളോറിയന്‍ ടാര്‍ഡിഫിന്റെ പുസ്തകത്തില്‍ പറയുന്നത്.
ഇറാന്‍ വംശജയും നാല്‍പ്പത്തിരണ്ടുകാരിയുമായ ഫ്രഞ്ച് നടി ഗോല്‍ഷിഫ്തേ ഫറഹാനിയുമായി മക്രോണിന് ബന്ധമുണ്ടായിരുന്നതായാണ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. ഇരുവരും തമ്മില്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവത്രേ.
മാക്രോണും നടിയും പരസ്പരം അയച്ച സന്ദേശങ്ങള്‍ ബ്രിജിത്ത് കണ്ടതിനെ തുടര്‍ന്നാണ് വിമാനത്തില്‍ വച്ച് തര്‍ക്കമുണ്ടായതെന്നും അദേഹത്തെ പിടിച്ചു തള്ളിയതെന്നുമാണ് ഫ്ളോറിയന്‍ ടാര്‍ഡിഫ് പുസ്തകത്തില്‍ പറയുന്നത്.
73 വയസുള്ള ബ്രിജിത്തും 48 വയസുകാരനായ മാക്രോണും തമ്മിലുള്ള വിവാഹം മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 25 വയസാണ്. 2007ലാണ് ഇരുവരും വിവാഹിതരായത്. മാക്രോണിന്റെ അധ്യാപികയായിരുന്നു ബ്രിജിത്ത്.
വിയറ്റ്‌നാമിലെത്തിയ ശേഷം വിമാനത്തില്‍ നിന്നിറങ്ങുന്നതിനു തൊട്ടുമുമ്പാണ് ബ്രിജിത്ത് മാക്രോണിന്റെ മുഖത്ത് പിടിച്ചു തള്ളിയത്. തുടര്‍ന്ന് ഒരു നിമിഷം പിന്നോട്ട് മാറിയ ശേഷം വിമാനത്തിന്റെ വാതിലില്‍ പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചു കൊണ്ട് ക്യാമറകള്‍ക്കുനേരെ കൈവീശി കാണിക്കുകയായിരുന്നു.
പിന്നാലെ വിമാനത്തില്‍ നിന്നിറങ്ങിയെങ്കിലും പ്രസിഡന്റിന്റെ കൈപിടിക്കാന്‍ ബ്രിജിത്ത് കൂട്ടാക്കിയില്ല. ഈ സംഭവത്തിനെ ആസ്പദമാക്കിയുള്ള ഫ്ളോറിയന്‍ ടാര്‍ഡിഫിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇമാനുവല്‍ മാക്രോണും ഭാര്യയും പൂര്‍ണമായും നിഷേധിച്ചു. തങ്ങള്‍ക്കിടയിലുണ്ടായ തമാശയെ ഇത്തരത്തില്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് മാക്രോണ്‍ പ്രതികരിച്ചു. ഗോല്‍ഷിഫ്തേ ഫറഹാനിയും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.