വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ പ്രാഥമിക ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ജനീവയില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കും. ഇതിന് ശേഷമേ കരാറിലെ പൂര്‍ണമായ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തുകയുള്ളൂ. എന്നാല്‍ ഔദ്യോഗികമായി കരാര്‍ നിലവില്‍ വരുന്നത് വരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 300 ബില്യണ്‍ ഡോളര്‍ ധനസഹായം ലഭിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. ഗള്‍ഫ് അറബ് രാജ്യങ്ങളാണ് ഈ വന്‍ തുക സമാഹരിച്ച് നല്‍കുക. കരാറിന്റെ ഭാഗമായി ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ദേശീയ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്നും ഇതിന് ഇറാന്റെ പരമോന്നത നേതാവിന്റെ നിര്‍ദേശങ്ങള്‍ വലിയ രീതിയില്‍ സഹായിച്ചുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഈ ധാരണാ പത്രത്തെ പിന്തുണച്ചതായും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.