അറ്റ്ലാന്റ/മിയാമി/ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പ്രമുഖ ശക്തികള്‍ക്ക് സമ്മിശ്ര ദിനം. ഗ്രൂപ്പ് എച്ചില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ സൗദി അറേബ്യയെ തകര്‍ത്ത് സ്‌പെയിന്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍, മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായെയും യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തെയും അട്ടിമറി സമനിലകളില്‍ പൂട്ടി കേപ് വെര്‍ദെയും ഇറാനും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.
സൗദി അറേബ്യയെ ഗോള്‍മഴയില്‍ മുക്കി സ്‌പെയിന്‍ (4-0)

ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ മുഴുവന്‍ തീര്‍ക്കുന്ന പ്രകടനമാണ് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ സ്‌പെയിന്‍ പുറത്തെടുത്തത്. ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ തകര്‍ത്തത്.
ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ യുവ വിസ്മയം ലാമിന്‍ യമാല്‍ പത്താം മിനിറ്റില്‍ തന്നെ സ്‌പെയിനിനായി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ 21, 24 മിനിറ്റുകളില്‍ ക്ലോസ് റേഞ്ച് ഫിനിഷുകളിലൂടെ മിക്കേല്‍ ഒയാര്‍സബാല്‍ ഇരട്ട ഗോള്‍ നേടി സ്‌പെയിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൗദി ഡിഫന്‍ഡര്‍ ഹസന്‍ അല്‍ തമ്പാക്തിയുടെ വകയായുള്ള ഓണ്‍ ഗോള്‍ കൂടിയായതോടെ സ്‌പെയിന്‍ ഗോള്‍ പട്ടിക തികച്ചു. ഈ വിജയത്തോടെ സ്‌പെയിന്‍ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
ഉറുഗ്വായെ സമനിലയില്‍ പൂട്ടി കേപ് വെര്‍ദെയുടെ പോരാട്ടവീര്യം (2-2)

ഗ്രൂപ്പ് എച്ചിലെ മറ്റൊരു ആവേശകരമായ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വായെ ഒരൊറ്റ പോയിന്റില്‍ തളച്ച് ലോകകപ്പിലെ പുതുമുഖങ്ങളായ കേപ് വെര്‍ദെ വീണ്ടും അത്ഭുതമായി. മിയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 എന്ന സ്‌കോറിലാണ് അവസാനിച്ചത്.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ കെവിന്‍ പിനയിലൂടെ കേപ് വെര്‍ദെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മാക്‌സിമിലിയാനോ അറൗഹോ, അഗസ്റ്റിന്‍ കനോബിയോ എന്നിവരിലൂടെ ഉറുഗ്വായ് ശക്തമായി തിരിച്ചടിച്ച് ലീഡ് പിടിച്ചെടുത്തു. എന്നാല്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച കേപ് വെര്‍ദെ 61-ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഹീലിയോ വരേലയിലൂടെ സമനില ഗോള്‍ കണ്ടെത്തി. സ്‌പെയിനിന് പിന്നാലെ ഉറുഗ്വായെയും സമനിലയില്‍ തളച്ച ആഫ്രിക്കന്‍ കരുത്തര്‍ ഗ്രൂപ്പില്‍ വന്‍ പോരാട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഇറാന്‍ പ്രതിരോധത്തിന് മുന്നില്‍ വഴിമുട്ടി 10 പേരുമായി ബെല്‍ജിയം (0-0)

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ ഇറാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പന്തടക്കത്തിലും ആക്രമണത്തിലും ബെല്‍ജിയം ആധിപത്യം പുലര്‍ത്തിയെങ്കിലും ഇറാന്റെ അച്ചടക്കമുള്ള പ്രതിരോധവും ഗോള്‍കീപ്പര്‍ അലിറേസ ബെയ്റാന്‍വാന്‍ഡിന്റെ തകര്‍പ്പന്‍ സേവുകളും അവര്‍ക്ക് രക്ഷയായി.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ഇറാന്റെ മെഹ്ദി താരെമി വലകുലുക്കിയെങ്കിലും വിഎആര്‍(VAR) പരിശോധനയില്‍ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഒഴിവാക്കപ്പെട്ടു. കളിയുടെ 66-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയേകി ഡിഫന്‍ഡര്‍ നാഥന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. താരെമിയെ ഫൗള്‍ ചെയ്തതിനാണ് എന്‍ഗോയ് പുറത്തുപോയത്. അവസാന 25 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും തോല്‍വി വഴങ്ങാതെ ബെല്‍ജിയം സമനില കാത്തുസൂക്ഷിച്ചു. ഇരു ടീമുകള്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് വീതമാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.