ബെയ്ജിങ്: ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടം സ്വന്തമാക്കി ചൈന. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് സിസ്റ്റമാണ് ചൈന വിജയകരമായി പരീക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചൈനയുടെ പരീക്ഷണ റോക്കറ്റായ 'ലോങ് മാര്‍ച്ച് 10 ബി'വിക്ഷേപിച്ചത്.
വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം തന്നെ റോക്കറ്റിന്റെ ബൂസ്റ്റര്‍ സുരക്ഷിതമായി തിരിച്ചിറക്കി. ദക്ഷിണ ചൈനയിലെ ഹൈനാന്‍ വാണിജ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ദ്രാവക ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റ് പറന്നുയര്‍ന്നത്.
കടലില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക പ്ലാറ്റ്‌ഫോമില്‍ 'നെറ്റ്-ക്യാപ്ചര്‍' സംവിധാനം ഉപയോഗിച്ചാണ് ബൂസ്റ്റര്‍ വിജയകരമായി വീണ്ടെടുത്തത്. ചൈനയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കാരിയര്‍ റോക്കറ്റിന്റെ ആദ്യ ഘട്ടം നിയന്ത്രിതമായി തിരിച്ചിറക്കുന്നത്.
ഇത്തരത്തില്‍ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ് വീണ്ടെടുക്കുന്ന ചൈനയുടെ ആദ്യത്തെ വിജയകരമായ പരീക്ഷണമാണിത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് സമാനമായ ശേഷിയുള്ളതാണ് ലോംഗ് മാര്‍ച്ച് 10 ബി. എന്നാല്‍ സ്വയം ലാന്‍ഡ് ചെയ്യുന്ന കാലുകള്‍ക്ക് പകരം ലാന്‍ഡിങ് ഹുക്കുകളും വലയും ഉപയോഗിച്ചുള്ള വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് ചൈന ഇതിനായി ഉപയോഗിച്ചത്.
ഏകദേശം 63 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വ്യാസവുമുള്ള 'ലോങ് മാര്‍ച്ച് 10 ബി' റോക്കറ്റിന് 760 ടണ്‍ ഭാരമുണ്ട്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 16 ടണ്‍ ഭാരം വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ റോക്കറ്റിന്റെ ബൂസ്റ്റര്‍ വീണ്ടും ഉപയോഗിച്ച് മറ്റൊരു വിക്ഷേപണം നടത്താന്‍ ചൈന പദ്ധതിയിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.