മതപരിവർത്തനത്തിന്റെയും നിയമവിരുദ്ധ വിവാഹത്തിന്റെയും ഇരയായി മരിയ ഷഹ്ബാസ്; പാകിസ്ഥാനിലെ ന്യൂനപക്ഷ പെൺകുട്ടികളുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുന്നു

മതപരിവർത്തനത്തിന്റെയും നിയമവിരുദ്ധ വിവാഹത്തിന്റെയും ഇരയായി മരിയ ഷഹ്ബാസ്; പാകിസ്ഥാനിലെ ന്യൂനപക്ഷ പെൺകുട്ടികളുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുന്നു

ഇസ്‌ളാമാബാദ്: വിശ്വാസത്തിന്റെ പേരിൽ പാകിസ്ഥാനിലെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹം നേരിടുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 13 വയസുകാരി മരിയ ഷഹ്ബാസിന്റെ ജീവിതം. തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും ബാലവിവാഹത്തിനും ഇരയാക്കപ്പെട്ട ഈ കൊച്ചു പെൺകുട്ടി നിയമത്തിന്റെ പഴുതുകളിൽ കുടുങ്ങി നീതിക്കായി പോരാടാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു.

കഴിഞ്ഞ വർഷമാണ് മരിയയുടെ ജീവിതം തകിടം മറിച്ച സംഭവം അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത തന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ഷെഹ്ര്യാർ അഹ്‌മദ് എന്ന വ്യക്തിയുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്നാണ് മരിയയുടെ കുടുംബത്തിന്റെ പരാതി. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങളാണ് ഈ പെൺകുട്ടി നേരിട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണൽ വ്യക്തമാക്കുന്നു.

മരിയയുടെ കുടുംബം നിയമപരമായി പോരാട്ടം നടത്തിയെങ്കിലും ഫെബ്രുവരിയിൽ വന്ന കോടതി വിധി വലിയ ഞെട്ടലാണ് ഉളവാക്കിയത്. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് മതപരിവർത്തനത്തിനോ വിവാഹത്തിനോ സമ്മതം നൽകാൻ നിയമപരമായി അവകാശമില്ലെന്ന അടിസ്ഥാന തത്വം പോലും അവഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. ഈ വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച കോടതി മരിയയെ പ്രതിയുടെ കൂടെ തിരികെ അയക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥയിൽ നിന്നേറ്റ ഈ കനത്ത തിരിച്ചടി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾക്കെതിരായ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകളും നിർബന്ധിത വിവാഹങ്ങളും ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. പ്രതികൾക്ക് ശിക്ഷ ലഭിക്കാത്ത അവസ്ഥയും നിയമ സംവിധാനങ്ങളിലുള്ള അസമത്വവും ഇത്തരക്കാർക്ക് കൂടുതൽ ധൈര്യം നൽകുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.