ഹൈദരാബാദ്: രാജ്യത്ത് പലയിടങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. പല സ്ഥലത്തു നിന്നും അതിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലൊന്നായ തെലങ്കാനയില്‍ നിന്നും അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 
ഒരാള്‍ ഒരു കുട്ടിയെ പ്ലാസ്റ്റിക്ക് പാത്രത്തില്‍ ചുമന്ന് കൊണ്ട് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തൊപ്പം വെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക് പാത്രത്തില്‍ തലയില്‍ ചുമന്നു കൊണ്ട് അദ്ദേഹം നടക്കുന്നത്. 
വെള്ളപ്പൊക്കത്തില്‍ പിഞ്ചുകുഞ്ഞ് അടങ്ങുന്ന ഒരു കുടുംബം പെട്ടു പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പെദ്ദപ്പള്ളി ജില്ലയിലെ മാന്താനി ടൗണില്‍ കഴുത്തൊപ്പം വെള്ളത്തില്‍ കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തില്‍ ചുമക്കുന്നയാള്‍ രക്ഷാപ്രവര്‍ത്തകനാണ്. കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഒരു പുരുഷന്റെ സഹായത്തോടെ വെള്ളത്തിലൂടെ നീങ്ങുന്നത് കാണാം. ഒടുവില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.  
സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  Inspired Ashu എന്ന ട്വിറ്റര്‍ യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് ഇങ്ങനെ- 'ശരിക്കും ബാഹുബലി. വെള്ളപ്പൊക്കം ബാധിച്ച മന്താനി ഗ്രാമത്തില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തില്‍ തലയില്‍ ചുമന്നുകൊണ്ട് ഒരാള്‍ പോകുന്നു.' 
തെലങ്കാനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഗോദാവരി നദിയുടെ ജലനിരപ്പ് വളരെ വേഗം വര്‍ധിക്കുകയാണ്. ഇതും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും വന്‍തോതില്‍ വെള്ളപ്പൊക്കത്തിനും കാരണമായി.
 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.