കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ ജയം. ഇതോടെ അർജന്റീന സെമിയിലേക്ക് ടിക്കറ്റ് നേടി.
നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒരു ഗോളിന് ഒപ്പത്തിന് ഒപ്പമായിരുന്നു ഇരു ടീമുകളും. അർജന്റീനയായിരുന്നു ആദ്യം മുന്നിൽ. പത്താം മിനിറ്റിൽ ലയണൽ മെസി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിട്ട് ഗോളാക്കി. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളുകൂടിയായി ഇത്. ലിവർപൂൾ താരമായ അലിസ്റ്ററുടെയും ആദ്യ ഗോൾ അർജന്റീനൻ ആരാധകരെ ആവേശത്തിലാക്കി.
എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ, 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് സ്വിറ്റ്സർലൻഡിനായി ഗോൾവല കുലുക്കി. എന്നാൽ അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീന രണ്ട് ഗോളുകൾ നേടി ആധികാരിക ജയം സ്വന്തമാക്കി.
പത്തുപേരായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെതിരെ എക്‌സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസും പിന്നാലെ ലൗട്ടാരോ മാർട്ടിനസുമാണ് ഗോളുകള്‍ നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് ജൂലിയൻ അൽവാരസിന്റെ തകർപ്പൻ ഗോള്‍. കളി തീരാൻ എട്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ അൽവാരസ് ഗോള്‍വല കുലുക്കി. പിന്നാലെ ലൗട്ടാരോ മാർട്ടിനസും തന്റെ പേരിലൊരു ഗോള്‍ കുറിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.