മുംബൈ: തുടര്‍ച്ചയായ രണ്ടാം തവണയും ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക വന്‍ പാരിതോഷികം. 131 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുന്നത്.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയ ടീമിന്റെ അസാമാന്യ പ്രകടനത്തിനുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.
ഈ വിജയത്തോടെ ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഒട്ടേറെ നേട്ടങ്ങളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തിയ ആദ്യ ടീമായി ഇന്ത്യ മാറി. മൂന്ന് തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ഏക ടീം എന്ന റെക്കാഡും ഇന്ത്യയ്ക്ക് സ്വന്തമായി. സ്വന്തം രാജ്യത്ത് ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം തിരുത്തി.
2024 ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയപ്പോള്‍ 125 കോടി രൂപയായിരുന്നു ടീമിന് നല്‍കിയ പ്രതിഫലം. ഇത്തവണ അത് ആറ് കോടി കൂടി വര്‍ധിപ്പിച്ച് 131 കോടിയിലെത്തിച്ചു. കൂടാതെ ഐസിസി നല്‍കുന്ന കിരീട ജേതാക്കള്‍ക്കുള്ള 21.5 കോടി രൂപയും ഇന്ത്യയ്ക്ക് ലഭിക്കും. റണ്ണറപ്പുകളായ ന്യൂസിലന്‍ഡിന് 10.75 കോടി രൂപയാണ് ലഭിക്കുക.
അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളോടെ നേടിയ 321 റണ്‍സുമായി ഇത്തവണത്തെ ലോകകപ്പില്‍ മിന്നും താരമായി മാറി മലയാളിയായ സഞ്ജു സാംസണ്‍. ഒറ്റ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരമായും സഞ്ജു ചരിത്രം കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.